2. ഭയങ്കരമായ തമാശയായിരുന്നു . അതിനാല്‍ എല്ലാവരും ഒരുപാട് ചിരിച്ചു . തമാശ പറഞ്ഞ എസ് . ഐ ബാബുമോനെ നോക്കി രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ അഭിനന്ദനശരങ്ങള്‍ കുലച്ചു . നിമിഷങ്ങള്‍ക്കകം ആ പൊലീസ്‌സ്‌റ്റേഷനില്‍ ഉത്സവ പ്രതീതി . മുനീര്‍ മാത്രമാണ് ദുഃഖിതന്‍ . അത് നിരീക്ഷിച്ച് ബാബുമോന്‍ ചൂടുചായ ഊതിത്തുടങ്ങി . അപ്പോള്‍ കുറച്ചുകൂടി ഭേദപ്പെട്ട മറ്റൊരു തമാശയും തോന്നി . അതുപക്ഷേ , ഹെഡ്‌കോണ്‍സ്റ്റബിള്‍ നകുലന്‍ തമ്പിയുടെ ചെവിയില്‍ മാത്രമേ പറഞ്ഞുള്ളൂ . ഒരു മധ്യവയസ്സന്‍കൂടിയായ നകുലന്‍ തമ്പി പൊട്ടിച്ചിരിച്ച് , കണ്ണുനീരൊഴുക്കി , പുറത്തേക്കോടി . പിന്നെയും അവിടെ സന്തോഷത്തിന്റെ അലകള്‍ . പൊതുവേ തമാശകള്‍ പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന പൊലീസുകാരാല്‍ അനുഗൃഹീതമായിരുന്നു ആ സ്‌റ്റേഷന്‍ .
3. എസ് . ഐ ബാബുമോനെ കൂടാതെയുള്ളത് സി . ഐ ജംബുലിംഗം . അദ്ദേഹവും തമാശയില്‍ ആരുടേയും പിറകിലല്ല . ജംബുലിംഗത്തിന്റെ തമാശയാണ് ബാബുമോന്‍േറതിനെക്കാള്‍ മികച്ചതെന്നും അതല്ല മറിച്ചാണെന്നും പറഞ്ഞ് പലപ്പോഴും കോണ്‍സ്റ്റബിള്‍മാര്‍ ആരോഗ്യകരമായ തര്‍ക്കത്തിലേര്‍പ്പെടാറുണ്ട് . എന്നാല്‍ , പൊട്ടിച്ചിരിയോടെ മാത്രമേ തര്‍ക്കം അവസാനിക്കൂ . കാരണം , ബാബുമോനും ജംബുലിംഗവും മനസ്സു മനസ്സിനെ തൊട്ടറിഞ്ഞ സുഹൃത്തുക്കള്‍കൂടിയാണ് . ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരും സ്വകാര്യമായി ഒരു വേദന മനസ്സില്‍ സൂക്ഷിച്ചു . അസിസ്റ്റന്റ്് സി . ഐ പത്മനാഭന്‍ തമാശയില്‍ അത്രപോരാ എന്നതായിരുന്നു . ജംബുലിംഗവും ബാബുമോനും എത്രമേല്‍ തമാശകള്‍ പറഞ്ഞാലും പത്മനാഭന്‍ അതിന്റെ ' പൊരുള്‍ ' അേന്വഷിച്ച് ചിന്താധീനനാവുമത്രെ .
4. പിന്നീടുമാത്രമേ സാവധാനം ചിരിച്ചുതുടങ്ങൂ . ഉദാത്തമായ എല്ലാ ഹാസ്യത്തിനു പിന്നിലും വേദനയുണ്ടെന്ന് ബാബുമോന്‍ ഒരിക്കല്‍ പറഞ്ഞതോടെ അതിനും പരിഹാരമായി . ഇപ്പോള്‍ ആ പൊലീസ്‌സ്‌റ്റേഷനില്‍ ഒരു പ്രശ്‌നവുമില്ല . ആരിലും സങ്കടത്തിന്റെയോ നിരാശയുടെയോ കണികപോലുമില്ല . പൂര്‍ണമായും അനുഗൃഹീതം . ഇന്നത്തെ ദിവസം ബാബുമോനും മറ്റു പൊലീസുകാരും മാത്രമേയുള്ളൂ സ്‌റ്റേഷനില്‍ ഡ്യൂട്ടി ചെയ്യാന്‍ . സി . ഐ ജംബുലിംഗം രാവിലെ വന്നിരുന്നു . രജിസ്റ്ററില്‍ ഒപ്പുവെച്ച് തമാശ പറഞ്ഞു തുടങ്ങിയതുമാണ് . അപ്പോള്‍ ഫോണ്‍ വന്നു . എവിടെയോ ഒരു പെണ്‍വാണിഭസംഘം . അവരെ പിടികൂടാന്‍ ലിംഗം എഴുന്നേറ്റ് തൊപ്പി ധരിച്ച് തിരക്കിട്ടു പുറപ്പെടുകയായിരുന്നു . മറ്റു പലതിനോടും ഉദാസീനനാണെങ്കിലും സ്ത്രീകളുടെ അഭിമാനത്തിനു തടസ്സമുണ്ടാകുന്ന പ്രവൃത്തി നാട്ടിലെവിടെയുണ്ടായാലും ഇടപെടുകയെന്നത് ലിംഗത്തിന്റെ രീതിയാണ് . ഇക്കാര്യം നാട്ടില്‍ പ്രശസ്തവുമാണ് .
5. കിടപ്പറയില്‍ തന്റെ ഭാര്യയെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഏറ്റവും പുതിയ ഒരു തമാശ സഹപ്രവര്‍ത്തകരോട് പങ്കുവെക്കുമ്പോഴായിരുന്നു ബാബുമോനെ തേടി ഡി . ജി . പിയുടെ നേരിട്ടുള്ള കോള്‍ : കുപ്രസിദ്ധ തീവ്രവാദി നൂലന്റവിട മജീദ് കസബ സ്‌റ്റേഷന്‍ പരിധിയിലുണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നു . ഉടനെ വേണ്ടതു ചെയ്യുക . അങ്ങനെയാണ് ബാബുമോനും പൊലീസുകാരും ജീപ്പെടുത്തു പുറപ്പെട്ടതും മുനീര്‍ ഇവിടെ എത്തപ്പെട്ടതും . '' ഞാന്‍ നൂലന്റവിട മജീദല്ല .'' തുടക്കം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യം മുനീര്‍ പിന്നെയും പറഞ്ഞു . '' പിന്നെ , നീ ആരാ ?'' ബാബുമോന്‍ സൗമ്യമായി ചോദിച്ചു .
6. '' ഞാന്‍ മുനീറാണ് . തൈവെച്ച കണ്ടിയില്‍ അബ്ദുള്ളയുടെ മോന്‍ . ബാപ്പ ഐ . സി . യുവിലാണ് . ഇനി ഏറിയാല്‍ അര മണിക്കൂര്‍ കൂടിയേ ജീവിക്കൂന്ന് ഡോക്ടര്‍ എന്നെ മാത്രം വിളിച്ചു പറഞ്ഞിട്ടുണ്ട് . സര്‍ , വിട്ടയക്കണം . ഹോസ്‌പിറ്റലില്‍ ഉമ്മ തനിച്ചാണ് . ഉമ്മയും അസുഖക്കാരിയാണ് . ഇനിയും താമസിച്ചാല്‍ -'' മുന്നില്‍ ലഭിച്ച ഭക്ഷണപ്പാത്രം തിരിച്ചെടുക്കുമോയെന്ന ഭീതിയില്‍ ധിറുതിയില്‍ വാരിത്തിന്നുന്ന തെരുവുബാലന്റെ വിശപ്പുപോലെ തോന്നിച്ചു വാക്കുകള്‍ . സംസാരത്തിനിടെ ' ഉമ്മ ' എന്ന വാക്കു കേട്ട് കോണ്‍സ്റ്റബിള്‍ മധു മുന്നോട്ടു വന്ന് മുനീറിന്റെ കരംഗ്രഹിച്ച് '' ഉമ്മ , ഉമ്മ '' എന്നുറക്കെ പറഞ്ഞ് ചുംബിച്ചു . എന്തുകൊണ്ടോ പ്രതീക്ഷിച്ച സ്വീകാര്യത ആ തമാശക്ക് ലഭിച്ചില്ല . എന്നാല്‍ , അസിസ്റ്റന്റ് സി . ഐ പത്മനാഭന്‍ മാത്രം തമാശയുടെ ' പൊരുള്‍ ' മനസ്സിലാക്കി വല്ലാതങ്ങ് പൊട്ടിച്ചിരിച്ചു . നന്ദിയോടെ മധു പത്മനാഭനെ നോക്കി .
7. ബാബുമോന്‍ ഗാഢമായ ഒരാലോചനക്കായി ചൂണ്ടുവിരല്‍ ചെന്നിയില്‍ തൊട്ട് : '' നീ മജീദല്ല , മുനീറാണെന്ന് തെളിയിക്കാന്‍ തീര്‍ച്ചയായും നിനക്കവസരമുണ്ട് . നീ വിചാരിക്കുംപോലെ നമ്മുടെ നീതിനിര്‍വഹണവ്യവസ്ഥ അത്ര ക്രൂരമൊന്നുമല്ല . ഇതിനെക്കുറിച്ച് നിനക്കെന്തു പറയാനുണ്ട് ?'' '' സര്‍ , എന്നെ വിട്ടയക്കണം . എനിക്കുടനെ ഹോസ്‌പിറ്റലെത്തണം .'' മുനീര്‍ ബാബുമോന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു . അപ്പോള്‍ ബാബുമോന്‍ കണ്ണുകള്‍ ഒരു തമാശച്ചിരിയോടെ ഇറുക്കിയടച്ചിട്ട് ; '' ഇതു പറയ് , നമ്മുടെ നീതിനിര്‍വഹണ വ്യവസ്ഥയെപറ്റിയാണ് നിന്നില്‍നിന്ന് എനിക്കറിയേണ്ടത് . എന്‍േറത് ഇങ്ങനെയൊരു രീതിയാണ് . ഞാന്‍തന്നെ വളര്‍ത്തിയെടുത്തതാണേ . അതായത് , എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും . അതാണല്ലോ ജനാധിപത്യവും . ഇതിനെക്കുറിച്ചൊക്കെ നീയെന്തു പറയുന്നു ? ''
8. '' സര്‍ , ഞാനെന്തു പറയാനാണ് ? എനിക്കുടനെ ബാപ്പയെ കാണണം . മറ്റൊന്നുമെനിക്കു പറയാനില്ല . എന്നെ കണ്ടുകൊണ്ടേ എന്റെ ബാപ്പ മരിക്കാവൂ . സര്‍ , ഞാന്‍ പൊയ്‌ക്കോട്ടെ . നിങ്ങളുദ്ദേശിക്കുന്നയാള്‍ ഞാനല്ലെന്നു പറഞ്ഞല്ലോ -'' അപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ നകുലന്‍ തമ്പി ഇടപെട്ടു . '' നമ്മുടെ ആഭ്യന്തരമന്ത്രിയും നീയും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടോ ?'' മുനീര്‍ ഇല്ലായെന്നു തലയാട്ടി . '' പിന്നെന്താ നീയിങ്ങനെ ? ആഭ്യന്തരമന്ത്രി പറഞ്ഞത് നമ്മളെല്ലാം പത്രത്തില്‍ വായിച്ചതല്ലേ ? അതായത് , പൊലീസ്‌സ്‌റ്റേഷനൊന്നും ഇപ്പോ പഴയതുപോലല്ല . വളരെ സ്‌നേഹത്തോടുകൂടിയാണ് പൊലീസുകാര്‍ കുറ്റവാളികളോടു പെരുമാറുന്നത് എന്നൊക്കെ ? നിന്നോട് ഇത്രയും നേരമായിട്ടും സ്‌നേഹത്തോടു കൂടിയല്ലാതെ ഒരു വാക്ക് ഞങ്ങളാരെങ്കിലും സംസാരിച്ചോ ? എന്നിട്ടും നീയ്യെന്താ ഇങ്ങനെ തര്‍ക്കുത്തരവുമായിട്ട് ? അത് നിനക്ക് ആഭ്യന്തരമന്ത്രിയോട് എന്തോ ദേഷ്യം ഉള്ളതുകൊണ്ടല്ലേ ? പറയ് എന്താ നിങ്ങള് തമ്മില്‍ ?''
9. ഒരു പൂക്കുറ്റി ബാണംപോലെ ആകര്‍ഷകമായി മാറി അത് . എല്ലാവരും നകുലന്‍ തമ്പിക്ക് ഹസ്തദാനം നടത്തി . ചിരി തുടര്‍ന്നുകൊണ്ടുതന്നെ , അനുബന്ധമായിത്തോന്നിയ മറ്റൊരു തമാശ ബാബുമോന്‍ നകുലന്‍ തമ്പിയുടെ ചെവിയില്‍ പറഞ്ഞു . കേട്ടതും വായ്‌പൊത്തിചിരിച്ച് , കണ്ണുനീരൊഴുക്കി , നകുലന്‍ തമ്പി പുറത്തേക്ക് - '' വലിയൊരു പോയിന്റാണ് നകുലന്‍ തമ്പി ദാ ഇപ്പോ പറഞ്ഞിട്ടു പോയത് '' ബാബുമോന്‍ എല്ലാവരോടുമായി തുടര്‍ന്നു : '' നീതിനിര്‍വഹണം എങ്ങനെയാകണമെന്നതിനെകുറിച്ച് പണ്ടുമുതലേ ഇവിടെ തര്‍ക്കങ്ങളുണ്ട് . സൗഹാര്‍ദമായി , ദാ ... ഇങ്ങനെ ലാഘവത്തോടെ അതു നടപ്പാക്കുന്നതാണ് നല്ല രീതി . അല്ലാതെ , മീശപിരിച്ച് , മൂന്നാംമുറയൊക്കെ നടത്തി ... ഛേ ! നീതിനിര്‍വാഹകരൊക്കെ പരിഷ്‌കാരത്തോടെ ചിന്തിക്കേണ്ടവരല്ലേ മജീദ് ?'' '' ഞാന്‍ മുനീറാണ് സര്‍ . ഞാന്‍ മുനീറാണ് .'' അടഞ്ഞ ശബ്ദത്തില്‍ ആവര്‍ത്തിക്കുന്ന യുവാവിന്റെ ചുമലില്‍ സ്‌പര്‍ശിച്ച് ബാബുമോന്‍ :'
10. ' അത് തെളിയിക്കാന്‍ തീര്‍ച്ചയായും നിനക്ക് സമയം ലഭിക്കും . അതാണ് തുടക്കത്തില്‍ ഞാന്‍ പറഞ്ഞതും . എന്നെക്കുറിച്ച് നീ ഒരുപാടു കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് . മറ്റുള്ളവരില്‍നിന്ന് വിഭിന്നനാണ് ഞാനെന്ന് ഇതിനകം നിനക്കും ബോധ്യപ്പെട്ടിരിക്കും . അതിലൊന്ന് ഇപ്പോള്‍ പറയാമോ ?'‘ മുനീര്‍ എന്തെന്നു വ്യക്തമാകാതെ തലയുയര്‍ത്തി . ബാബുമോന്‍ ജിജ്ഞാസയോടെ ശബ്ദം താഴ്ത്തി : '' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മറ്റുള്ളവരില്‍ നിന്ന് ഞാന്‍ എങ്ങനെയൊക്കെ വ്യത്യസ്തനാകുന്നു എന്നതിനെക്കുറിച്ച് .'' അല്‍പനേരം കാത്തിട്ടും മറുപടി ലഭിക്കാതായപ്പോള്‍ '' പിന്നീട് പറഞ്ഞാല്‍ മതി '' എന്നും ബാബുമോന്‍ പറഞ്ഞു . എന്നിട്ട് അയാള്‍ തുടര്‍ന്നു :
11. '' ഇപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാല്‍ , ഞാന്‍ തികച്ചും നൂതനമായി ചിന്തിക്കുന്ന ഒരാളാണ് എന്നതിനെ കുറിച്ചാണ് . വട്ടംകണ്ടിച്ചോനൊക്കെ തീവ്രവാദി , പള്ളിക്കു കല്ലെറിഞ്ഞോനൊക്കെ വി . എച്ച് . പി എന്നൊന്നും എനിക്കില്ല . പറഞ്ഞില്ലേ , ഞാന്‍ ആളൊന്നുവേറെയാണ് . നൂലന്റവിട മജീദാണെന്ന് സംശയിച്ച് ഞാന്‍ നിന്നെ പിടികൂടി . ഇനിയൊന്നു ചോദ്യംചെയ്യുകേംവേണം . അതിനോട് സഹകരിച്ച് , നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞോളൂ .'' പറഞ്ഞുതീര്‍ത്ത് തന്റെ സംസാരത്തില്‍ സംതൃപ്തി തോന്നിയ ബാബുമോന്‍ പോക്കറ്റില്‍നിന്ന് ഒരു കൊച്ചുകണ്ണാടിയെടുത്ത് മുഖംനോക്കുകയും ചെയ്തു . വീണ്ടും മുനീറിലേക്ക് ശ്രദ്ധതിരിച്ചു :
12. '' പറഞ്ഞോളൂ - എത്ര സമയം വേണമെങ്കിലും തരാം -'' അപ്പോള്‍ മുനീറിന്റെ ചുണ്ടുകള്‍ ഇളകി : '' ഏറെയൊന്നും സമയം വേണ്ട സര്‍ . എന്റെ ബാപ്പ മരിച്ചുകിട്ടുംവരെയുള്ള സമയം മതി . ആ സമയം എനിക്കു നഷ്ടപ്പെട്ടാല്‍ പിന്നെന്തിനാണു സര്‍ എനിക്കു സമയം . അങ്ങനെ കിട്ടുന്ന സമയംകൊണ്ട് ഒരു മകനെന്ന നിലയില്‍ ഞാനെന്തു നിര്‍വഹിക്കാനാണ് ?'' ബാബുമോന്‍ സൗഹാര്‍ദപൂര്‍വം പുഞ്ചിരിച്ചു . അന്നേരം എന്തുകൊണ്ടോ , നേര്‍ത്ത പ്രതീക്ഷ മുനീറിന് തോന്നി . അതിന്റെ ബലത്തില്‍ അവന്‍ പറഞ്ഞു : '' ബാപ്പയുടെ മരണം കഴിഞ്ഞാല്‍ ഉടനെ ഞാന്‍ ഇങ്ങോട്ട് തിരിച്ചു വരാം . പിന്നെ ... പിന്നെ എന്തു വേണമെങ്കിലും ആകാം . നിങ്ങള്‍ പറയുന്ന നൂലന്റവിട മജീദ് ഞാനാണെന്ന് സമ്മതിച്ചുതരാം . ഇപ്പോള്‍ ഞാന്‍ -‘’
13. വീണ്ടും ബാബുമോന്‍ ചൂണ്ടുവിരല്‍ ചെന്നിയില്‍ തൊട്ടിട്ട് , സഗൗരവം : '' അതാണ് നിയമത്തെക്കുറിച്ചുള്ള നിന്റെ അജ്ഞത . ചോദ്യം ചെയ്യാന്‍ നിന്നെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്ത വയര്‍ലെസ് സന്ദേശം സംസ്ഥാനത്തെ എല്ലാ പൊലീസ്‌സ്‌റ്റേഷനിലും എത്തിക്കഴിഞ്ഞു . ചോദ്യംചെയ്യല്‍ പൂര്‍ണമാകുംമുമ്പ് നിന്നെ വിട്ടയച്ചാല്‍ , അതുവഴി നീ കടന്നുകളഞ്ഞാല്‍ പിന്നെ മുഖം രക്ഷിക്കാന്‍ എനിക്കൊരു വഴിയേയുള്ളൂ - നൂലന്റവിട മജീദ് ഞാന്‍ തന്നെയാണെന്നു വിളിച്ചു പറയുക -'‘ നിലക്കാത്ത കരഘോഷം . ബാബുമോന് തികഞ്ഞ ആത്മവിശ്വാസം തോന്നി . ഇത്രയും മൗലികമായ ഒരു തമാശ തന്നിലുദിപ്പിച്ച പ്രപഞ്ച ചൈതന്യത്തെ മനസാ വണങ്ങി . അപ്പോള്‍ അസിസ്റ്റന്റ് സി . ഐ പത്മനാഭന്‍ മെല്ലെ ഓര്‍ത്തെടുത്തു ഒരു കഥ : '' മുമ്പ് ഞാന്‍ വടക്കന്‍ മലബാറിലെ ഒരു സ്‌റ്റേഷനില് ജോലി നോക്കീര്ന്ന കാലം . അവിടെയൊരു ക്ഷേത്രത്തീന്ന് വിഗ്രഹം മോഷണം പോയി . പ്രതിയെ തൊണ്ടിസഹിതം ഞങ്ങള്‍ പൊക്കുകേം ചെയ്തു . കുറ്റം സമ്മതിച്ചപ്പോഴല്ലേ എല്ലാവരും കുഴങ്ങിയത് . കാരണം അവന്റെ പേര് കൃഷ്ണന്‍ന്ന് !''
14. മധു ചിരിച്ചുതുടങ്ങുന്നത് കണ്ടുകൊണ്ട് പത്മനാഭന്‍ : '' മുമ്പിലിരിക്ക്ണ വിഗ്രഹം ശ്രീകൃഷ്ണന്‍േറത് . ഇവന്റെ പേര് കൃഷ്ണന്‍ . കൃഷ്ണന്‍ കൃഷ്ണനെ മോട്ടിച്ചൂന്ന് എങ്ങനെ ചാര്‍ജ്ഷീറ്റെഴുതും ? ആരെങ്കിലും വിശ്വസിക്ക്വോ ? ഒരാള്‍ അവനവനെ എങ്ങന്യാ മോട്ടിക്ക്യാ ? അപ്പോ എനിക്ക് ഒരു ബുദ്ധി തോന്നി . ചാര്‍ജ്ഷീറ്റെഴുതിയത് ഇങ്ങനെ - കൃഷ്ണന്‍ ഗോവിന്ദനെ മോട്ടിച്ചു . ശ്രീകൃഷ്ണന്റെ പര്യായമാണല്ലോ ഗോവിന്ദന്‍ . എങ്ങനെണ്ട് ? അതോണ്ട് വേണ്ടിവന്നാല്‍ ഒരാള്‍ക്ക് മറ്റൊരാളായി മാറാനൊക്കെ വഴീണ്ട്ന്ന് !” എല്ലാവരും ചിരിച്ചു . ഏറെ ചിരിച്ചത് മധു . മധുവിന് പത്മനാഭനോട് മുജ്ജന്മങ്ങളിലെങ്ങോ ബാക്കിവെച്ച ഒരു കടംപോലെ എന്തോ ഒന്ന് ഉള്ളില്‍ വിങ്ങുന്നുണ്ടായിരുന്നു . ചിരിച്ചതോടെ ഒരാശ്വാസം .
15. മുനീര്‍ നിശ്ശബ്ദം വിളിച്ചു : അതിന്‍മേല്‍ നീ , ഉദാരനാകുമോ ? നിനക്കെന്നോട് ഇഷ്ടമുണ്ടായിരുന്നെന്ന് എത്രമേല്‍ തീവ്രമായി ഞാന്‍ വിശ്വസിച്ചു ! സത്യത്തില്‍ നിനക്കെന്നോട് ദേഷ്യമായിരുന്നുവോ ? എങ്കിലും എല്ലാമൊന്നുമറന്ന് അല്‍പസമയം കൂടിയെനിക്ക് തന്നുകൂടേ ? ന്റെ ബാപ്പയുടെയടുത്തെത്താനുള്ളത്രയും സമയം ? തുടര്‍ന്ന് , അപ്പോള്‍ കൈയെത്തിപ്പിടിച്ച ഒരു ഊര്‍ജവുമായി മുനീര്‍ പുറത്തേക്കോടാന്‍ ശ്രമിച്ചു . അടുത്തനിമിഷം ബലിഷ്ഠരായ പാറാവുകാര്‍ അവനെ കീഴ്‌പ്പെടുത്തുകയും . ഒരു ചരിഞ്ഞ ചിരിയോടെ ബാബുമോന്‍ മുനീറിനരികിലേക്ക് ചെന്നു . ഇപ്പോള്‍ - ഉഷ്ണകാലപ്പുലര്‍ച്ചയിലെന്നോ വിരിഞ്ഞ് പൊള്ളി വിയര്‍ത്തു നിന്ന ഒരു വയല്‍പ്പൂവിനെപോലെ അവന്‍ . '' ബാപ്പാനെ കാണണം ... ബാപ്പാനെ കാണണം ...'' മുനീര്‍ പറഞ്ഞുകൊണ്ടിരുന്നു . വര്‍ഷങ്ങള്‍ മുമ്പു തന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്ത് ബാപ്പ പിന്തിരിഞ്ഞപ്പോള്‍ അവിടത്തെ ടീച്ചറോടും അവനിങ്ങനെ പറഞ്ഞിരുന്നു . '' വരൂ .'' ബാബുമോന്‍ വിളിച്ചു .
16. സമയം കടന്നുപോകുന്നു ! മുനീറിന് ഭയം തോന്നി . ഇപ്പോള്‍ എല്ലാം എന്തായിക്കാണും ? മോന്തായത്തില്‍നിന്ന് വീണ് മേശവിളുമ്പില്‍ പിടഞ്ഞ ഒരു ഗൗളിവാലിനെ നോക്കി അവന്‍ കണ്ണു തുറുപ്പിച്ചു . പിന്നെ വാച്ചില്‍ നോക്കി . ഏത് ഹൃദയഘടികാരത്തിലൂടെ വേച്ചു നീങ്ങുന്നു ഈ ആരക്കാല്‍ ? ആര് , എവിടെ മറഞ്ഞുനിന്ന് പരിവര്‍ത്തനംചെയ്യുന്നു , തന്റെ ചങ്കിലേക്ക് ഈ സ്‌പന്ദനം ... സമയം ... അതൊന്നു മാത്രം . പടച്ചോനേ !
17. അപ്പോള്‍ വന്ന ഒരു വയര്‍ലെസ് സന്ദേശം ശ്രദ്ധിച്ച് ബാബുമോന്‍ ടി . വി ഓണ്‍ ചെയ്തു . ന്യൂസ് ഫ്‌ളാഷുകള്‍ തുടരെ മിന്നുന്നതിനൊപ്പം സ്‌ക്രീനില്‍ തെളിഞ്ഞു , ഏതാനും പൊലീസുകാര്‍ക്കു നടുവില്‍ കൈകളില്‍ വിലങ്ങണിഞ്ഞ് നില്‍ക്കുന്ന നൂലന്റവിട മജീദ് ... പിടിയിലായിട്ടും മജീദിന്റെ മുഖത്ത് തെളിഞ്ഞ ചിരിയുണ്ട് . '' ചിരിക്കാതെ പിന്നെ ?'‘ എവിടെനിന്നോ കളഞ്ഞുകിട്ടിയ ഒരു തുള്ളി സങ്കടം , പൊട്ടാതെ ജാറില്‍ സൂക്ഷിക്കുംപോലെ മുനീറിനെ ലോക്കപ്പില്‍ നിക്ഷേപിച്ച് തിരിഞ്ഞിട്ട് ബാബുമോന്‍ . '' നമ്മള്‍ നമ്മുടെ കടമകള്‍ ആത്മാര്‍ഥമായി നിര്‍വഹിക്കുന്നു . അത്രമാത്രം . നിന്നോടെനിക്ക് മറ്റെന്തു വിരോധം ?'' ആദ്യം വിരലുകള്‍ , പിന്നെ മുഴുവന്‍ കൈ , പിന്നെ കാലുകള്‍ , പിന്നെ ശരീരം എന്നിങ്ങനെ ക്രമത്തില്‍ അവയവഛേദം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രൂപമായി തന്റെ സമയം പൂര്‍ണമായും ഇല്ലാതാകുന്നത് ഇരുട്ടിന്റെ തിരശ്ശീലയില്‍ മുനീര്‍ കണ്ടുകൊണ്ടിരുന്നു .
18. കോണ്‍സ്റ്റബിള്‍മാരിലാരോ പറഞ്ഞു . ഒരു കൂട്ടച്ചിരിയിലേക്കുള്ള ചൂണ്ടുപലകയായി മാറി അത് . ഒന്നിനുപിറകെ ഒന്നായി പൊലീസുകാര്‍ ദേഹമുലച്ച് ആര്‍ത്തുചിരിക്കാന്‍ തുടങ്ങി . പല ഈണത്തില്‍ , പല താളത്തില്‍ , സ്വരസ്ഥാനങ്ങളുടെ പല വരികള്‍ തഴുകി , ചിരികള്‍ സ്‌റ്റേഷന്‍മുറിയാകെ പരക്കം പാഞ്ഞു . മോന്തായത്തില്‍ മുട്ടി ചിലത് . അവ പ്രതിധ്വനികള്‍ സൃഷ്ടിച്ചു . കഥയറിയാതെ തോക്കുകള്‍ വഹിക്കുന്ന പാറാവുകാരിലേക്കും കാല്‍നടയാത്രക്കാരിലേക്കും ചിലവ ജാലകമാര്‍ഗേ പറന്നു .
19. അപ്പോള്‍ ബാബുമോന്റെ മൊബൈല്‍ കൂക്കിവിളിച്ചു . ഘോഷങ്ങള്‍ക്കു നടുവില്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് സംസാരിച്ചുതുടങ്ങിയ അയാള്‍ പൊടുന്നനേ തലവെട്ടിത്തിരിച്ച് മുനീറിനെ നോക്കിപ്പറഞ്ഞു : '' നിനക്കാണ് .'' ലോക്കപ്പ്മുറിയിലെ പാതിയിരുട്ടില്‍നിന്ന് കൈ നീട്ടി മുനീര്‍ ഫോണ്‍ വാങ്ങി . മിനിറ്റുകള്‍ക്കകം അവനത് തിരികെയേല്‍പിച്ചു . നിശ്ശബ്ദം ഇഴഞ്ഞ കുറെ നിമിഷങ്ങള്‍ . അതുവരെയും ആ സ്‌റ്റേഷനില്‍ ആരും തമാശ പറഞ്ഞില്ല . ഒടുവില്‍ , മറ്റാരോടോ എന്നപോലെ ബാബുമോന്‍ പറഞ്ഞു : '' പൊയ്‌ക്കോളൂ . ആളുമാറിയതുകൊണ്ടുണ്ടായ ആശയക്കുഴപ്പമാണ് . അതു തീര്‍ന്നു . പൊയ്‌ക്കോളൂ .''